
പൂനെ : ആഗോളതലത്തിലെ ഇന്ധന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ജിയോതെർമൽ എനർജി (ഭൗമതാപോർജ്ജം), നാച്ചുറൽ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പുനെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നടന്ന വാർഷിക ജിയോതെർമൽ സംഗമമായ 'മാഗ്മ 2026'-ലാണ് ഈ നിർദ്ദേശം ഉയർന്നത്.
സൗരോർജ്ജത്തിനും പവനോർജ്ജത്തിനും പുറമെ, വർഷത്തിൽ 24 മണിക്കൂറും ലഭ്യമാകുന്ന ജിയോതെർമൽ പോലുള്ള സ്രോതസ്സുകൾ വികസിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ ആഗോള സംഘടനകളിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏകദേശം 10 ജിഗാവാട്ടിലധികം ജിയോതെർമൽ ഊർജ്ജ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ എനർജിയുടെ വികസനം വളരെ പ്രധാനമാണെന്നും അതിനായി തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ചടങ്ങിലെ മുഖ്യാതിഥിയും സെറോസ് എനർജി മാനേജിംഗ് ഡയറക്ടറുമായ ഡോ. ആശിഷ് അഗർവാൾ പറഞ്ഞു. നൂതന ജിയോഫിസിക്കൽ, ജിയോളജിക്കൽ രീതികൾ ഉപയോഗിച്ച് ഊർജ്ജ സാധ്യതയുള്ള മേഖലകൾ കൃത്യമായി കണ്ടെത്താനാകുമെന്ന് എൻ.ജി.ആർ.ഐ ഡയറക്ടർ ഡോ. പ്രകാശ് കുമാർ വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ പര്യവേക്ഷണ മേഖലയിലെ വെല്ലുവിളികൾ കുറയ്ക്കാനും പദ്ധതികൾ സാമ്പത്തികമായി ലാഭകരമാക്കാനും സഹായിക്കുമെന്നും വിദഗ്ധർ ചർച്ചയിൽ വ്യക്തമാക്കി.
പരമ്പരാഗത രീതികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ നാച്ചുറൽ ഹൈഡ്രജൻ ഖനനം ചെയ്യാമെന്നത് ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിൽ നിർണ്ണായക മാറ്റമുണ്ടാക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി ഡയറക്ടർ ഡോ. ശാലിവാഹൻ പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ പരിവർത്തനം അതിമോഹവും പ്രായോഗികതയും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കണമെന്നും വിദൂര പ്രദേശങ്ങളിൽ ചെലവേറിയ ഡീസൽ സംവിധാനങ്ങൾക്ക് പകരമായി ജിയോതെർമൽ ഊർജ്ജം ഉപയോഗിക്കാമെന്നും തെർമാക്സ് ലിമിറ്റഡ് ജനറൽ മാനേജർ ഡോ. ചാൾസ് പി. അഭിപ്രായപ്പെട്ടു. അക്കാദമിക് മേഖലയും വ്യവസായ രംഗവും നയരൂപീകരണ വിദഗ്ധരും ചേർന്നുള്ള ശക്തമായ സഹകരണത്തിലൂടെ മാത്രമേ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കാനാകൂ എന്ന് കോൺഫറൻസ് കൺവീനർ ഡോ. രജിബ് കെ. സിൻഹറേ ഓർമ്മിപ്പിച്ചു.
Photo Courtesy - Google










